കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയായ ആലക്കോട് കരുവഞ്ചാലില്‍ എക്‌സൈസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വൻ കഞ്ചാവ് ശേഖരവുമായി യുവാവ് പിടിയില്‍.
ജോഷി പ്രകാശ് (23) ആണ് 9.900 കിലോഗ്രാം കഞ്ചാവുമായി വലയിലായത്.
ആലക്കോട് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സി.എച്ച്. നസീബിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
ആലക്കോട്-കരുവഞ്ചാല്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയ്ക്കിടെ സ്കൂട്ടറിലും ഷോള്‍ഡർ ബാഗിലുമായി കഞ്ചാവ് കടത്തിക്കൊണ്ടു വരവെയാണ് ജോഷി പ്രകാശ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്.
മംഗലാപുരത്തു നിന്ന് കഞ്ചാവ് വാങ്ങി മലയോര മേഖലയില്‍ വില്‍പന നടത്തി വരുന്നയാളാണ് അറസ്റ്റിലായ ജോഷി പ്രകാശ്. ഇയാള്‍ക്കെതിരെ മുൻപും കഞ്ചാവ് കേസുകള്‍ നിലവിലുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ.വി. ഗിരീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ടി.കെ. തോമസ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സി.കെ. ഷിബു, സിവില്‍ എക്‌സൈസ് ഓഫീസർമാരായ പി.കെ. രാജീവ്, ടി. പ്രണവ്, ജിതിൻ ആന്റണി, കെ.വി. സന്തോഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.