കണ്ണൂർ: കണ്ണൂർ ബിഷപ്പ് ഹൗസില്‍ കയറി അഡ്മിനിസ്ട്രേറ്ററെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പിടിയില്‍. കാസർഗോഡ് ഭീമനടിയിലെ സാവിയർ കുഞ്ഞിമോൻ എന്ന മുഹമ്മദ് മുസ്തഫയെ (69) സിറ്റി പോലീസ് ഇൻസ്പെക്ടർ പി സനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വധശ്രമക്കേസില്‍ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ 11.15മണിയോടെയാണ് സംഭവം. കണ്ണോത്തും ചാലിലെ ബിഷപ്പ് ഹൗസിലെത്തിയ പ്രതി ബിഷ്പ്പ് ഡോ. അലക്സ് വടക്കുംതലയെ കണ്ട് സഹായം അഭ്യർഥിച്ചു.
ബിഷപ്പിന്റെ നിർദേശ പ്രകാരം അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിലെത്തി സഹായം വാങ്ങി. എന്നാല്‍ തുക കുറഞ്ഞു പോയെന്നാരോപിച്ച് കറിക്കത്തി കൊണ്ട് അഡ്മിനിസ്ട്രേറ്റർ ഫാ. ജോർജ് പൈനാടത്തിനെ കുത്തുകയായിരുന്നു വെന്ന് പരാതിയില്‍ പറയുന്നു.
ബിഷപ്സ് ഹൗസില്‍ നിന്ന് വിവരം അറിയിച്ചയുടൻ പോലീസെത്തി പ്രതിയെ പിടികൂടി. വലതു കൈയ്ക്കും വയറിനും മുറിവേറ്റ ഫാ. ജോർജ് പൈനാടത്ത് ആസ്പത്രിയില്‍ ചികിത്സ തേടി.
കണ്ണൂർ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു.