കണ്ണൂർ:തെരുവുനായ ശല്യം പരിഹരിക്കാന്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ ഉണ്ടാക്കുകയാണ് കുറേക്കൂടി സ്വീകാര്യമായ മാര്‍ഗമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി പറഞ്ഞു. തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജില്ലയില്‍ നിരവധി ആളുകള്‍ തെരുവുനായയുടെ ആക്രമണത്തിനിരയായ സംഭവം ഏറെ ദൗര്‍ഭാഗ്യകരമാണ്. തെരുവ് നായ്ക്കളെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ആവില്ല. കാരണം അവയെ കൊല്ലാന്‍ പറ്റാത്തതാണ് നിലവിലെ കേന്ദ്ര നിയമം. എന്നാല്‍ പരമാവധി അലഞ്ഞുതിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുക എന്നത് കോര്‍പ്പറേഷന്‍ മുഖേന സാധിക്കും.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ എത്രയും വേഗം എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കണം. 2004-2025 വര്‍ഷത്തെ പദ്ധതി അവലോകന ഘട്ടത്തില്‍ എബിസി കേന്ദ്രം ആരംഭിക്കണമെന്ന് കോര്‍പ്പറേഷനോട് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഉള്‍പ്പെടെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. എബിസി നടത്തിപ്പില്‍ എന്തെങ്കിലും പ്രയാസങ്ങള്‍ ഉണ്ടായാല്‍ ഹൈകോടതിയെ സമീപിക്കാന്‍ പ്രാദേശിക സര്‍ക്കാരിന് സാധിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തെരുവുനായ ശല്യം തടയാന്‍ അവയെ വന്ധ്യംകരണം (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍-എബിസി) ചെയ്യാനുള്ള ഉത്തരവാദിത്വം മാത്രമാണ് ജില്ലാ പഞ്ചായത്തിനുള്ളത്. ഒരു സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് പരമാവധി വന്ധ്യംകരണം നടത്താന്‍ ജില്ലാ പഞ്ചായത്ത് മുന്നിട്ടിറങ്ങിയതെന്നും അവര്‍ പറഞ്ഞു. എബിസി കേന്ദ്രങ്ങള്‍ കൊണ്ട് പൂര്‍ണമായി തെരുവുനായ ശല്യം പരിഹരിക്കാന്‍ സാധിക്കില്ല.
തെരുവുനായ്ക്കളെ വന്ധ്യംകരണം ചെയ്യുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രത്യേക കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് പ്രകാരം തദ്ദേശസ്ഥാപന തലത്തില്‍ നോഡല്‍ ഓഫീസര്‍മാര്‍ നായ്ക്കളെ കാണിച്ചു കൊടുത്താല്‍ മാത്രമേ അവയെ പിടികൂടാന്‍ സാധിക്കുകയുള്ളൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. തെരുവുനായ ആക്രമണത്തിനുള്ള ശാശ്വത പരിഹാരത്തിന് കേന്ദ്ര നിയമത്തില്‍ ഭേദഗതി വരുത്തുകയാണ് വേണ്ടതെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ പറഞ്ഞു.
ഫിനാന്‍സ് ഓഫീസര്‍ കെ.വി മുകുന്ദന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.