Zygo-Ad

ഐക്യരാഷ്ട്ര സഭയിലെ സൗമ്യ സാന്നിധ്യം: ഇന്ത്യൻ പ്രതിനിധിയായി പയ്യന്നൂരുകാരി സൗമ്യ


'എല്ലാ ക്ലാസുകളിലും ഒന്നാം ക്ലാസായി ജയിച്ചു കയറിയ പെണ്‍കുട്ടിയെ ഡിഗ്രി പഠിക്കാൻ എന്തിന് മൂന്നാം ഗ്രൂപ്പിന് ചേർത്തു എന്ന ചോദ്യം വ്യാപകമായി ഉയർന്നിരുന്നു. 

സയൻസ് പഠിച്ച്‌ ഡോക്ടറോ എൻജിനീയറോ ആവാൻ വിടാതെ ഇക്കണോമിക്സ് പഠിപ്പിക്കാൻ വിടുന്നതിനോട് മുഖം തിരിച്ചവർ നിരവധി.

എന്നാല്‍, അത് അവളുടെ തീരുമാനമായിരുന്നു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങായിരുന്നു അവളുടെ റോള്‍ മോഡല്‍. ഇക്കണോമിക്സ് പഠിച്ച്‌ പ്രധാനമന്ത്രി വരെയാവാമെങ്കില്‍ എന്തിന് മൂന്നാം ഗ്രൂപ്പിനെ അയിത്തം കല്‍പിച്ച്‌ മാറ്റി നിർത്തുന്നു എന്നായിരുന്നു അവളുടെ വാദം.

ആ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്തു. അത് നൂറുശതമാനം ശരിയെന്ന് അവള്‍ തെളിയിക്കുകയും ചെയ്തു' -കണ്ണൂർ പയ്യന്നൂരിലെ കോടിയത്ത് രാജേശ്വരൻ ഇതു പറയുമ്പോള്‍ മകളെക്കുറിച്ചുള്ള അഭിമാനബോധം ആകാശത്തോളം ഉയരുന്നുണ്ടായിരുന്നു.

രാഷ്ട്രപതി ദ്രൗപദി മുർമു ഈയിടെ അല്‍ജീരിയ സന്ദർശിച്ചപ്പോള്‍. ചിത്രത്തില്‍ സൗമ്യയെയും കാണാം

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ശബ്ദം

മൂന്നാം ഗ്രൂപ്പെടുത്ത് പഠിച്ച രാജേശ്വരന്‍റെ മകള്‍ സൗമ്യയാണ് ഇനി ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ നിലപാട് പറയുക. ലോക രാഷ്ട്രങ്ങള്‍ ഏറെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഇന്ത്യയുടെ തീരുമാനങ്ങള്‍ അവതരിപ്പിക്കുന്ന സഭയില്‍ കഴിഞ്ഞ ഫെബ്രുവരി 28 മുതല്‍ ആ 'സൗമ്യ'സാന്നിധ്യമുണ്ട്.

രാജേശ്വരന് ഗുജറാത്തില്‍ ബിസിനസായിരുന്നതിനാല്‍ സൗമ്യയുടെ സ്കൂള്‍ വിദ്യാഭ്യാസം കേരളത്തിലായിരുന്നില്ല. ഗുജറാത്ത് ചന്ദ്രബാല മോദി അക്കാദമിയിലായിരുന്നു പഠനം.

സ്കൂളില്‍ എല്ലാ ക്ലാസിലും ഒന്നാമതായിരുന്നു സൗമ്യ. അച്ഛൻ പ്രോഗ്രസ് കാർഡില്‍ ഒപ്പിടാൻ പോകുമ്പോള്‍ അധ്യാപകർ പറയും, 'സൗമ്യ ഈസ് ഗോള്‍ഡ്'. പ്ലസ് ടു കഴിഞ്ഞ ശേഷം സ്കൂള്‍ പ്രിൻസിപ്പല്‍ ഭട്ടാചാര്യയുടെ നിർദേശ പ്രകാരമാണ് സൗമ്യയെ ഡല്‍ഹി ശ്രീറാം കോളജില്‍ ബിരുദത്തിന് ചേർത്തത്.

കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനൊപ്പം


എല്ലാ വിഷയങ്ങളിലും ഒന്നാം സ്ഥാനത്ത്

സ്കൂള്‍ മുതല്‍ പഠിക്കാൻ മിടുക്കിയായിരുന്നു സൗമ്യ. അവള്‍ ഒന്നാം സ്ഥാനത്തെത്തുമ്ബോള്‍ സഹപാഠിയും ഗുജറാത്ത് സ്വദേശിയുമായ റമീസ് നതാനി രണ്ടാം സ്ഥാനത്തുണ്ടാവും. ചിലപ്പോള്‍ റമീസ് ഒന്നാം സ്ഥാനത്തും. പിന്നീട് ശാസ്ത്രജ്ഞനായ ഡോ. റമീസ് നതാനി സൗമ്യയുടെ ജീവിത പങ്കാളിയായതും ചരിത്രം.

ബിരുദത്തിനുശേഷം ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിരുദാനന്തര ബിരുദം. പഠനകാലത്തുതന്നെ ഇന്ത്യൻ സിവില്‍ സർവിസ് പാസായി. എസ്.ബി.ഐ മാനേജറായി ഗുജറാത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഐ.എഫ്.എസില്‍ നിന്ന് വിളി വരുന്നത്.

അമ്മക്കും അച്ഛനുമൊപ്പം


മൊറോക്കോയില്‍ നിന്ന് ഐക്യരാഷ്ട്ര സഭയിലേക്ക്

സിവില്‍ സർവിസുകാർ മറ്റൊരു ഭാഷ കൂടി പഠിക്കണമെന്ന നിർബന്ധമുണ്ട്. സൗമ്യ തിരഞ്ഞെടുത്തത് അറബിക് ആയിരുന്നു. ഈജിപ്തിലെത്തിയാണ് അറബി പഠിച്ചത്. ഇതിനു ശേഷമാണ് 2014ല്‍ ദുബൈ എംബസിയില്‍ ജോലി ചെയ്തത്. ദുബൈയില്‍ വെച്ചായിരുന്നു പഴയ സ്കൂള്‍ സഹപാഠിയുമായുള്ള വിവാഹം.

ലണ്ടനില്‍ ഇന്ത്യൻ ഹൈകമീഷനിലും പിന്നീട് ഇന്ത്യൻ ഫോറിൻ സർവിസ് ഇൻസ്റ്റിറ്റ്യൂട്ടിലും ജോലി ചെയ്തു. തുടർന്ന് മൊറോക്കോയില്‍ ഇന്ത്യൻ എംബസിയില്‍ കൗണ്‍സിലർ ആയിരുന്നു.

പ്രകൃതിസുന്ദരമായ, നല്ല മനുഷ്യരുള്ള ഈ കുഞ്ഞൻ ആഫ്രിക്കൻ രാജ്യത്തുനിന്നാണ് ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യൻ പ്രതിനിധിയായി സൗമ്യ എത്തുന്നത്. സിവില്‍ സർവിസിന്‍റെ തുടക്കത്തില്‍ കുറച്ചുനാള്‍ സ്വന്തം നാടായ കണ്ണൂർ കലക്ടറേറ്റിലും സൗമ്യയുടെ സാന്നിധ്യമുണ്ടായിരുന്നു.

പാട്ടും നൃത്തവും

ഇന്ത്യൻ ഫോറിൻ സർവിസ് 2010 ബാച്ചുകാരിയായ സൗമ്യയുടെ ഹോബി പാട്ടും നൃത്തവുമാണ്. ജോലിത്തിരക്ക് കാരണം സമയം കിട്ടാത്തതില്‍ നിരാശയേറെയുണ്ട്. രണ്ടു വർഷം മുമ്പ് ജി- 20 സമ്മേളനത്തിന് എത്തിയപ്പോഴാണ് അവസാനമായി പയ്യന്നൂരില്‍ വന്നത്. അഹദും സെയിനും മക്കളാണ്.

1979ലാണ് രാജേശ്വരൻ ഗുജറാത്തില്‍ എത്തിയത്. തൃക്കരിപ്പൂരിലെ രാമപുരത്ത് വാസന്തിയാണ് മാതാവ്. യു.എസ്.എയില്‍ എൻജിനീയറായ ദർശൻ ആർ. നായർ സഹോദരൻ. മറാത്തി സ്വദേശിനി നിഷ ഗുല്‍ഹാനെയാണ് രാജേശ്വരന്‍റെ മരുമകള്‍.

Previous Post Next Post