അഴീക്കോട്:വളപട്ടണം പുഴയിൽ നിന്ന് മണലൂറ്റാൻ വൻകിട കമ്പനിയുമായി സർക്കാറുണ്ടാക്കിയ കരാറിനു പിന്നിൽ കോടികളുടെ അഴിമതി ഇടപാടുണ്ടെന്ന് എസ് ഡി പി ഐ അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.
അഴീക്കൽ കപ്പൽ ചാലിൻ്റെ ആഴം കൂട്ടാനെന്ന പേരിൽ പുഴയുടെ അടിത്തട്ടിളക്കി മണലൂറ്റാൻ 25 വർഷത്തേക്കാണ് കരാർ കൊടുത്തിരിക്കുന്നത്. പ്രദേശവാസികളുടെ മേൽനോട്ടത്തിലുള്ള
അംഗീകൃത സൊസൈറ്റികൾക്ക് പരിമിതമായ തോതിൽ കൊടുത്തിരുന്ന അനുമതി പോലെയല്ല ഇത്രയും ദീർഘകാലത്തേക്ക് മണലൂറ്റാൻ അനുമതി കൊടുക്കുന്നത്.
അഴീക്കോട്,വളപട്ടണം, പാപ്പിനിശ്ശേരി പഞ്ചായത്തുകളിലെ വളപട്ടണം പുഴയോരത്ത് താമസിക്കുന്നവരുടെ വീടുകളിലെ കിണറിൽ ഉപ്പുവെള്ളം കയറുകയും കരയിടിച്ചലിനും മത്സ്യ സമ്പത്ത് ഇല്ലാതാകുന്നതിനും ഇത് കാരണമാകും. 25 വർഷത്തേക്ക് മണലൂറ്റാൻ കൊടുത്ത കരാർ അടിയന്തിരമായി സർക്കാർ റദ്ദാക്കണം.
കൊള്ളലാഭം കൊയ്യുന്നതിനും അഴിമതിക്കും വേണ്ടി വൻകിട കമ്പനിക്ക് കൊടുത്ത കരാർ പിൻവലിപ്പിക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് പാർട്ടി നേതൃത്വം കൊടുക്കും. കരാറിലെ അഴിമതിയെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും കരാർ പിൻവലിക്കണമെന്നും എസ് ഡി പി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് ആവശ്യപ്പെട്ടു.