കണ്ണൂർ:അതി ശക്തമായ കാറ്റിലും മഴയിലും ജില്ലയില്‍ വിവിധ ഇടങ്ങളില്‍ നാശ നഷ്ടങ്ങള്‍ ഉണ്ടായി. ശക്തമായ മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ 144 വീടുകള്‍ ഭാഗികമായി തകര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 81 വീടുകള്‍ക്കാണ് ഭാഗികമായി നാശനഷ്ടം സംഭവിച്ചത്. ആറ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 12 പേര്‍ക്ക് പരിക്കുപറ്റി. 184 കുടുംബങ്ങളെയാണ് പ്രകൃതിദുരന്തം ബാധിച്ചത്.
ജില്ലയില്‍ മെയ് 20 മുതല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍ പ്രകാരം 107 വില്ലേജുകളിലാണ് നാശ നഷ്ടങ്ങള്‍ ഉണ്ടായിട്ടുള്ളത്. പരിയാരം ഗ്രാമപഞ്ചായത്തിലെ കുപ്പം കപ്പണത്തട്ട്, തളിപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ പുളിമ്പറമ്പ എന്നിവിടങ്ങളില്‍ മണ്ണിടിച്ചലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരങ്ങള്‍ വീണും മേല്‍ക്കൂര തകര്‍ന്നും മറ്റുമാണ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചത്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗത തടസ്സം ഉണ്ടായി.