പാനൂർ മുളിയാതോട് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനെ തള്ളിയ സിപിഎം സംസ്ഥാന സെക്രട്ടറി ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ചെറ്റക്കണ്ടിയിലെ സിപിഎം പ്രവർത്തകരുടെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാൻ എത്തുന്നു.
പാനൂർ: മുളിയാതോട് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകനെയും, പരിക്കേറ്റവരെയും തള്ളിപറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പാനൂരിനടുത്ത് ചെറ്റക്കണ്ടിയിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകരുടെ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യാനെത്തുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ ചർച്ചയാവുകയാണ്. മുളിയാതോട് ബോംബ് സ്ഫോടനത്തെ തള്ളി പറഞ്ഞ നേതാവ് തന്നെ പാനൂരിനടുത്തെ ചെറ്റക്കണ്ടിയിൽ ബോംബ് പൊട്ടി മരിച്ച പാർട്ടി പ്രവർത്തകരുടെ സ്മരണയ്ക്ക് ഉയർത്തിയ കെട്ടിടം ഉദ്ഘാടനം ചെയ്യാൻ എത്തുന്നത് ഇരട്ടതാപ്പാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
നവമാധ്യമങ്ങളിൽ പ്രവർത്തകർ നേതാവിൻ്റെ നിലപാടിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്.22 ന് ആണ് എംവി.ഗോവിന്ദൻ മാസ്റ്റർ എത്തുന്നത്.2015ൽ ആണ് ചെറ്റക്കണ്ടിയിൽ നടന്ന ഉഗ്രസ്ഫോടനത്തിൽ സിപിഎം പ്രവർത്തകരായ ഷൈജു, സുബീഷ് എന്നിവർ മരിക്കുന്നത്. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സമാനമായ സംഭവം മുളിയാതോട് നടന്നപ്പോൾ നേതൃത്വം കർശനമായ നിലപാട് എടുക്കുകയും ഇപ്പുറം രക്തസാക്ഷി പരിവേഷം നൽകി ആദരിക്കുകയും ചെയ്യുന്നത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.