കണ്ണൂർ: പോലീസില്‍ കേസ് കൊടുത്തതിന്റെ വിരോധത്തില്‍ യുവാക്കളെ തട്ടികൊണ്ടുപോയി ബന്തിയാക്കി മർദിച്ച സംഭവത്തില്‍ ക്വട്ടേഷൻ സംഘാംഗം പിടിയില്‍.
കാസർഗോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെയാണ് (36) സിറ്റി കമ്മീഷണർ വിജയ് ഭരത് റെഡ്ഡിയുടെ നിർദേശാനുസരണം കണ്ണൂർ ടൗണ്‍ ഇൻസ്പെക്ടർ എസ്.ബി. കൈലാസ് നാഥും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂർ അതിരകത്തെ റിയാസിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. 2026 ഏപ്രില്‍ 19ന് വൈകുന്നേരം അഞ്ചോടെ അതിരകത്തായിരുന്നു കേസിനാസ്പ ദമായ സംഭവം.
റിയാസിനെയും ബന്ധുവിനെയും മംഗളൂരു അട്ടേവാർ എന്ന സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി ഇരുപതംഗ ക്വട്ടേഷൻ സംഘം ഇരുവരേയും ക്രൂരമായി മർദിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.
പ്രതികളിലുള്‍പ്പെട്ട കണ്ണൂർ സ്വദേശികളായ രണ്ടു പേർക്കെതിരേ നേരത്തെ പരാതിക്കാരന്റെ ബന്ധു കണ്ണൂർ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തില്‍ പരാതി നല്‍കിയ വൈരാഗ്യമായിരുന്നു കാരണം. സംഭവത്തില്‍ കൂട്ടു പ്രതികളെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.
