കണ്ണൂർ: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി ആര്‍ എല്‍ നിതിൻരാജിനു നേരെ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് അധ്യാപകൻ ഡോക്ടർ എം കെ റാം.
താൻ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും നിതിനെ മാനസികമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് എം കെ റാമിന്റെ മൊഴി. കർക്കശക്കാരനായ അധ്യാപകനായിരുന്നു താനെന്നു ഡോ റാം മൊഴി നല്‍കി. നിതിൻ രാജ് ജീവനൊടുക്കി മൂന്ന് മാസം കഴിഞ്ഞാണ് കേസില്‍ ഒന്നാം പ്രതിയായ ഡോ. എം കെ റാം പിടിയിലാകുന്നത്.
ഇന്ന് പുലർച്ചെ കുടകില്‍ നിന്ന് കാറില്‍ പോവുകയായിരുന്ന റാമിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തടഞ്ഞ് പിടികൂടുകയായിരുന്നു. കീഴടങ്ങാൻ റാം കണ്ണൂരിലേക്ക് പുറപ്പെട്ടതായിരുന്നു എന്നാണ് വിവരം.
കണ്ണൂരിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച റാമിന്റെ അറസ്റ്റ് രേഖപ്പെടുത്തി. താടിവച്ച് രൂപം മാറിയാണ് എം കെ റാം ഒളിവു ജീവിതം നയിച്ചത്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. പകരം മറ്റു രണ്ടുപേരുടെ മൊബൈല്‍ ഫോണുകള്‍ വഴിയായിരുന്നു ആശയവിനിമയം. ഒരാഴ്ചയോളം കുടകില്‍ ഒളിവില്‍ കഴിഞ്ഞത് മൊബൈല്‍ റേഞ്ച് പോലും ഇല്ലാത്ത സ്ഥലത്തായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
ഒളിവില്‍ കഴിയാൻ പ്രാദേശിക സഹായങ്ങള്‍ റാമിന് ലഭിച്ചിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, റാം നിരപരാധിയാണെന്നും ലോണ്‍ ആപ്പിന്റെ ഭീഷണിയാണ് നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണമെന്നും റാമിൻ്റ അഭിഭാഷകൻ ലത്തീഫ് ബഡകന്നൂർ പറഞ്ഞു.
