കണ്ണൂർ : വീടിന് സമീപം കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരണത്തിന് കീഴടങ്ങി.
എളേരിത്തട്ടിലെ ശരത്-അജിത ദമ്പതികളുടെ മകൾ ഋതു ചന്ദ്രയാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്തരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം.
വീടിന് സമീപം കളിച്ചു കൊണ്ടിരിക്കെയാണ് ഋതുവിനെ മൂർഖൻ പാമ്പ് കടിച്ചത്. ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കുടുംബത്തിന്റെ ആവശ്യപ്രകാരം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.
അതേ സമയം, സംസ്ഥാനത്ത് പാമ്പ് കടിയേൽക്കുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 83 പേർക്ക് പാമ്പ് കടിയേറ്റതായാണ് 108 ആംബുലൻസ് സർവീസിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇന്നലെ മാത്രം ഒമ്പത് പേർക്ക് പാമ്പ് കടിയേറ്റു. മഴക്കാലം അടുക്കുന്നതോടെ പാമ്പുകളുടെ ശല്യം വർധിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശിച്ചു.
