കണ്ണൂർ: ജ്വല്ലറി നിക്ഷേപത്തിന്റെ പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ചെറുകുന്ന് സ്വദേശിനിയെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിച്ചാൽ സ്വദേശിനി ഷമീമ (45) എന്ന ജാസ്മിനെയാണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. മൊറാഴ സ്വദേശിയായ എഴുപത്തിയൊന്നുകാരി നൽകിയ പരാതിയിലാണ് നടപടി.
സ്വന്തമായി ജ്വല്ലറി ഉണ്ടെന്നും പണം നിക്ഷേപിച്ചാൽ ഉയർന്ന ലാഭം നൽകാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. കൂടാതെ പരാതിക്കാരിക്ക് വീട് വാങ്ങി നൽകാമെന്ന് പറഞ്ഞ് 2024 ഡിസംബർ 12-ന് രണ്ട് ലക്ഷം രൂപയും, തുടർന്ന് ഡിസംബർ 16-ന് ഏഴ് ലക്ഷം രൂപയും വാങ്ങി. ആകെ ഒൻപത് ലക്ഷം രൂപ കൈക്കലാക്കിയ ശേഷം വാഗ്ദാനം ചെയ്ത വീടോ പണമോ നൽകാതെ വഞ്ചിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
