കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎല്‍എയുമായ ടിഐ മധുസൂദനൻ.
ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎല്‍എയുടെ ആദ്യ പരസ്യ പ്രതികരണം. രക്തസാക്ഷികളുടെ ഫണ്ടില്‍ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും ടിഐ മധുസൂദനൻ പറഞ്ഞു.
ധനരാജിന്‍റെ ജന്മനാടായ കുന്നെരുവില്‍ വികസന മുന്നേറ്റ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും ടിഐ മധുസൂദനൻ പറഞ്ഞു.
ടിഐ മധുസൂദനനെതിരെ പരസ്യ നിലപാടെടുത്തതിന്റെ പേരില്‍ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി കുഞ്ഞികൃഷ്ണനെ സിപിഐ(എം) പാർട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
വി കുഞ്ഞികൃഷ്ണന്റെ 16 അധ്യായങ്ങളും 96 പേജുമുള്ള ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പുസ്തകത്തില്‍ ടിഐ മധുസൂദനന് ബൂർഷ്വാ രാഷ്ട്രീയ നേതാവിന്റെ ശൈലിയാണെന്ന് പറഞ്ഞിരുന്നു.
ധൻരാജ് രക്തസാക്ഷി ഫണ്ടില്‍ ടിഐ മധുസൂധനൻ എംഎല്‍എ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെ സിപിഎം അടുത്തിടെയായിരുന്നു സിപിഐ(എം) പുറത്താക്കിയത്.
2022 മാർച്ചില്‍ തന്നെ തീരുമാനമെടുത്ത കാര്യത്തില്‍ ഇപ്പോള്‍ വിഭാഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രംഗത്ത് വന്നതിനാണ് നടപടി എടുത്തതെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.
ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ ഉള്ള ചാനലിലെ അജണ്ട സെറ്റ് ചെയ്ത പരിപാടിയില്‍ പങ്കെടുത്തത് യാദൃശ്ചികമല്ലെന്നും സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷ് പറഞ്ഞിരുന്നു.
