Zygo-Ad

'കള്ളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല'; കണ്ണൂരില്‍ വി കുഞ്ഞികൃഷ്ണന് പിന്തുണയുമായി വീണ്ടും ഫ്‌ളക്‌സ് ബോര്‍ഡുകള്‍


കണ്ണൂര്‍: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തില്‍ സിപിഐഎം പുറത്താക്കിയ വി കുഞ്ഞികൃഷ്ണന് പരോക്ഷ പിന്തുണയുമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍.

കണ്ണൂര്‍ പയ്യന്നൂരിലെ കാരയിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. 'കാരയിലെ സഖാക്കള്‍' എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. 

കളളന്മാര്‍ക്കും അടിമകള്‍ക്കും പ്രവേശനമില്ല എന്നാണ് ഫ്‌ളക്‌സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്. കാരയിലെ സഖാക്കള്‍ എന്ന പേരിലുളള സമൂഹമാധ്യമ അക്കൗണ്ടുകളിലും വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച്‌ പോസ്റ്ററുകളുണ്ട്.

ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ കുഞ്ഞികൃഷ്ണൻ ആരോപണങ്ങളുന്നയിച്ചിരുന്നു. 

കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പാർട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരു കോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനൻ ഉള്‍പ്പെടെയുള്ളവർ ചേർന്ന് തട്ടിയെടുത്തു എന്നുമായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന്റെ ആരോപണം.

 പാർട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ കണ്ണൂരില്‍ സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്നതായിരുന്നു ആരോപണം.

പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടില്‍ നിന്നും തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നും പണം തട്ടിയെന്നും കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു. പാർട്ടി നേതൃത്വത്തെ വിവരം അറിയിച്ചെങ്കിലും ആരോപണ വിധേയരെ സംരക്ഷിക്കുകയാണ് ചെയ്തത്. 

കണക്ക് പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ മനസിലാക്കാൻ സാധിച്ചത്. അത് പാർട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. 

യഥാർത്ഥ വരവ് കണക്കില്‍ പൂർണമായും ഉള്‍പ്പെടുത്തിയിട്ടില്ല. രണ്ട് വീട് നിർമാണത്തിന് ചെലവായ സംഖ്യയല്ല, അതിനേക്കാളുപരി ചെലവഴിച്ചുവെന്ന് കണക്ക് അവതരിപ്പിച്ചുവെന്നും വി കുഞ്ഞികൃഷ്ണൻ ആരോപിച്ചിരുന്നു.

Previous Post Next Post