കണ്ണൂർ: മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതർക്കായി ഒരുങ്ങുന്ന ടൗണ്‍ഷിപ്പിനായി പെൻഷൻ തുകയില്‍ നിന്ന് 20 ലക്ഷം രൂപ കൈമാറി അഴീക്കോട് സ്വദേശിയായ റിട്ട.പ്രൊഫസർ പി കരുണാകരനും അധ്യാപികയായ ഭാര്യ ഗീതയും.
കണ്ണൂർ വേങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ വികസന സംവാദ സദസ്സിലെത്തിയാണ് പി കരുണാകരനും ഗീതയും 20 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്.
ദുരന്ത ബാധിതർക്കായി എന്താണ് ചെയ്യാൻ കഴിയുമെന്ന ആലോചനയില്‍ നിന്നാണ് മുഖ്യമന്ത്രിക്ക് തുക കൈമാറാമെന്ന തീരുമാനത്തില്‍ ഇരുവരും എത്തിയത്. ദുരന്ത ബാധിതർക്കായി ഒരു വീട് പണിയാൻ ഈ തുക വിനിയോഗിക്കണമെന്നാണ് ആഗ്രഹമെന്ന് പി കരുണാകരനും ഗീതയും പറഞ്ഞു.
ഗീതയുടെ അച്ഛൻ കുന്ദാരൻ രാഘവന്റെയും അമ്മ കെ.വി കാർത്ത്യായനിയുടെയും കരുണാകരന്റെ സഹോദരൻ നാണുവിന്റെയും സ്മരണാർത്ഥമാണ് തുക നല്‍കിയത്.
