കണ്ണൂർ: പയ്യാമ്പലം പടന്നപ്പാലം തോട്ടിൽ മലിനജലം കെട്ടിനിൽക്കുന്നതിനും അതുവഴിയുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും ശാശ്വത പരിഹാരവുമായി കണ്ണൂർ കോർപ്പറേഷൻ. തോടും കടലും ചേരുന്ന പയ്യാമ്പലം ഭാഗത്ത് അഴി മുറിക്കാനുള്ള പ്രവൃത്തികൾ അടുത്ത ദിവസം തന്നെ ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചു. ഇതിന് മുന്നോടിയായി മേയർ പി. ഇന്ദിരയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.
പടന്നപ്പാലം തോട്ടിലെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുന്നത് ജലം മലിനമാകാനും പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാകാനും കാരണമായിരുന്നു. ഇത് പരിഹരിക്കുന്നതിനായി ഡ്രഡ്ജർ ഉപയോഗിച്ച് അനുബന്ധ തോട്ടുകളിൽ നിന്ന് മണ്ണ് നീക്കം ചെയ്ത് വെള്ളം സുഗമമായി ഒഴുകാനുള്ള നടപടികൾ നിലവിൽ പുരോഗമിക്കുകയാണ്. കാലവർഷം ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇത്തവണ അഴി മുറിക്കൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് മേയർ ഉറപ്പുനൽകി.
സന്ദർശന വേളയിൽ കൗൺസിലർ അജിത് പാറക്കണ്ടി, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ. പി. പത്മരാജൻ, സി. ആർ. സന്തോഷ് കുമാർ എന്നിവരും മേയർക്കൊപ്പം ഉണ്ടായിരുന്നു.
