കണ്ണൂർ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഇൻറർനെറ്റിൽ കാണുന്നവരെയും പ്രചരിപ്പിക്കുന്നവരെയും ശേഖരിക്കുകയും ചെയ്യുന്നവർക്കെതിരെ പോലീസ് നടത്തുന്ന പി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായി ജില്ലയിൽ മിന്നൽ പരിശോധന നടത്തി.
കണ്ണൂർ സിറ്റി പോലീസ് ജില്ലയിൽ 32 പരിശോധന നടത്തിയതിൽ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും പാനൂർ പോലീസ് സ്റ്റേഷനിലുമായി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ജില്ലയിൽ 13 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത കേസുകളിലായി 14 ഡിവൈസുകൾ (13 മൊബൈൽ ഫോണുകൾ, ഒരു ലാപ്ടോപ്പ്) എന്നിവ വിദഗ്ധ പരിശോധനയ്ക്കായി സീസ് ചെയ്ത് പിടിച്ചെടുത്തിട്ടുണ്ട്. കൂടാതെ മൂന്ന് മൊബൈൽ ഫോണുകളും വിദഗ്ധ പരിശോധനയ്ക്കായി അയച്ചും നൽകിയിട്ടുണ്ട്.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് പി ഐപിഎസിന്റെ നിർദ്ദേശപ്രകാരം സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, സൈബർ സെൽ എന്നിവിടങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരും, വനിത പോലീസ് ഉദ്യോഗസ്ഥരും, ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ജില്ലയിൽ വ്യാപക റെയ്ഡ് നടത്തിയത്.
ഐടി ആക്ട്, പോക്സോ നിയമപ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കുട്ടികൾക്കെതിരെ സൈബർ ഇടങ്ങളിൽ വർദ്ധിച്ചുയർന്ന കുറ്റകൃത്യങ്ങളെ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഇരകളുടെ രക്ഷ സംരക്ഷണം എന്നിവയ്ക്കുമാണ് ഈ ഓപ്പറേഷൻ വഴി ലക്ഷ്യമിടുന്നത്. ഇത്തരം സംഘടനകളുടെ പ്രവർത്തനം സൈബർ ഡോം നിരീക്ഷിച്ചും വരികയാണ്.
