കണ്ണൂർ: കേരള മനസ്സാക്ഷിയെ നടുക്കിയ തയ്യിൽ കടപ്പുറം ശിശുഹത്യ കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യക്ക് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയും കണ്ണൂർ അഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധിക തടവ് അനുഭവിക്കണം.
തന്റെ കാമുകനൊപ്പം ജീവിക്കുന്നതിന് തടസ്സമാകുമെന്ന് കരുതിയാണ് ശരണ്യ സ്വന്തം കുഞ്ഞായ ഒന്നരവയസ്സുകാരൻ വിയാനെ കടൽഭിത്തിയിലെ എറിഞ്ഞ് കൊലപ്പെടുത്തിയത്. 2020 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷാവിധി പ്രസ്താവിച്ചത്.
