കണ്ണൂർ: വില്‍പനയ്ക്കായി കണ്ണൂർ കാടാച്ചിറയില്‍ എത്തിച്ച 11.380 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി.
അബ്ദുള്‍ കാദൂസ് (28) ആണ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായത്.
എക്സൈസ് ഇൻസ്പെക്ടർ കെ. അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രഹസ്യ വിവരത്തെത്തുടർന്ന് കാടാച്ചിറ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ വാടകയ്ക്ക് താമസിച്ചിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടിച്ചെടുത്തത്.
പിടിയിലായ അബ്ദുള്‍ കാദൂസ് മുമ്പും മയക്കുമരുന്ന് ഉള്‍പ്പെട്ട കേസുകളില്‍ പ്രതിയാണെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. കണ്ണൂർ മേഖലയിലേക്ക് മൊത്തമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്നും അന്വേഷണ സംഘം പറയുന്നു.
എക്‌സൈസ് കമ്മീഷണർ സ്ക്വാഡ് അംഗമായ ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതി എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതിയെ പിടികൂടുന്നതിന് കേരള എ.ടി.എ.സിന്റെ സഹായം ലഭിച്ചതായും എക്സൈസ് സംഘം വ്യക്തമാക്കി.
അസിസ്റ്റന്റ് ഇസ്പെക്ടർ (ഗ്രേഡ്)മാരായ സന്തോഷ് തൂനോളി, അനില്‍ കുമാർ പി.കെ, അബ്ദുല്‍ നാസർ ആർ.പി., പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് ഹരിദാസൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ അജിത്ത് സി, സിവില്‍ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി., ശ്യാം രാജ്, വനിത സിവില്‍ എക്സൈസ് ഓഫീസർ ഷബ്‌ന എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.
