കണ്ണൂർ: യൂത്ത് കോൺഗ്രസ് മാർച്ചിൽ കടുത്ത സംഘർഷം. കണ്ണൂർ ഡി എം ഒ ഓഫീസിന് മുൻപിലാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചിരിക്കുന്നത്.
പോലിസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പോലീസ് വാഹനത്തിൽ കയറ്റിയെങ്കിലും പോലീസ് വാഹനത്തിന്റെ പിൻവാതിൽ തുറന്ന് പ്രവർത്തകർ പുറത്തിറങ്ങുകയായിരുന്നു. മുദ്രാവാക്യം വിളിച്ചും പോലീസിനോട് കയർത്തുമാണ് പ്രതിഷേധം നടത്തുന്നത്.
പോലീസ് പലതവണ ജലപീരങ്കി പ്രയോഗിച്ചു. സ്കൂൾ മതിലിന്റെ മുകളിൽ കയറി പ്രതിഷേധക്കാർ മുദ്രാവാക്യം വിളിക്കുകയാണ്. അതിനിടയിൽ പോലീസുമായി ഉണ്ടായ സംഘട്ടനത്തിൽ പരിക്കേറ്റ ഒരു പ്രവർത്തകനെ പോലീസ് അവരുടെ വാഹനത്തിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോയിട്ടുണ്ട്.
മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമെതിരെ രാജി വച്ച് പുറത്ത് പോകാനാവശ്യപ്പെട്ടാണ് പ്രതിഷേധ മുദ്രാവാക്യം ഉയർത്തുന്നത്.
സംസ്ഥാനത്ത് തിരുവനന്തപുരത്തും പത്തനംതിട്ടയിലും വയനാട്ടിലും ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കും ആയി മറ്റു പലയിടങ്ങളിലും യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുകയാണ്. പോലീസ് തീർത്ത ബാരിക്കേഡുകൾ തകർക്കാനും അതിനു മുകളിൽ കയറാനും ശ്രമിക്കുന്ന പ്രവർത്തകരെ നിരന്തരമായി ജലപീരങ്കിയുപയോഗിച്ച് തടയുകയാണ് പോലീസുകാർ.