കണ്ണൂർ: വ്യാപാര സ്ഥാപനത്തില്‍ നിന്നും ഇടപാടുകാരന് സാധനങ്ങള്‍ എത്തിച്ചു നല്‍കിയ ശേഷം പണവുമായി മുങ്ങിയ താത്കാലിക ജീവനക്കാരനായ ഗുഡ്സ് ഓട്ടോ ഡ്രൈവർ അറസ്റ്റില്‍.
കണ്ണൂര്‍ എ.ബി.സി എംപോറിയത്തിന്റെ 2.38 ലക്ഷം തട്ടിയ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ടൗണ്‍ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
തിലാന്നൂര്‍ സുബൈലാസില്‍ സി. ഷംസീറാണ് (48) പിടിയിലായത്. പറശ്ശിനി കോള്‍മൊട്ടയിലെ ലോഡ്ജില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്.
തട്ടിയെടുത്ത പണത്തില്‍ ഒന്നര ലക്ഷം രൂപയോളം ഇയാള്‍ ചെലവാക്കിയിരുന്നു. ആഢംബര ജീവിതം നയിക്കാനാണ് പണം തട്ടിയെടുത്തതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
സ്ഥാപനത്തില്‍ നിന്ന് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിച്ചുകൊടുക്കാറുള്ള ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവറാണ് ഷംസീര്‍.
തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ സ്ഥാപനത്തിന്റെ സ്ഥിരം വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഷംസീറിന്റെ ഗുഡ്‌സ് ഓട്ടോ വാടകക്ക് വിളിക്കാറുള്ളത്.
സാധനം ഉപഭോക്താവിന് എത്തിച്ചശേഷം പലപ്പോഴും ബില്‍ തുകയും ഷംസീര്‍ വാങ്ങിക്കാറുണ്ട്. കഴിഞ്ഞ അഞ്ചിന് എ.ബി.സിയില്‍ നിന്ന് ഒരു ഉപഭോക്താവിന് ഷംസീറിന്റെ ഓട്ടോയില്‍ സാധനങ്ങള്‍ കൊടുത്തു വിട്ടു.
അവിടെ നിന്ന് പണം കൈപ്പറ്റിയ ഷംസീര്‍ സ്ഥാപനത്തിലടക്കാതെ മുങ്ങുകയായിരുന്നു. എസ്.ഐ അനുരൂപ്, സീനിയര്‍ സി.പി.ഒ സി.പി. നാസര്‍, സി.പി.ഒമാരായ ഷൈജു, ബൈജു, മിഥുന്‍, റമീസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.