കണ്ണൂര്‍: കൈക്കൂലിക്കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. പയ്യാവൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ഇബ്രാഹിം സീരകത്തിനെതിരെയാണ് നടപടി. അന്വേഷണ വിധേയമായി കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര സസ്പെൻഡ് ചെയ്തത്.
മെയ് 13നാണ് സംഭവം. രാത്രികാല പട്രോളിങ്ങിനിടെ പയ്യാവൂർ സ്റ്റേഷനു മുന്നിൽ വാഹന പരിശോധന നടത്തുകയായിരുന്ന ഇബ്രാഹിം മദ്യ ലഹരിയിൽ വാഹനം ഓടിച്ച കോട്ടയം സ്വദേശിയായ അഖിൽ ജോണിനെ സ്റ്റേഷനിൽ കൊണ്ടു പോവുകയോ നോട്ടിസ് നൽകുകയോ ചെയ്യാതെ ഫോൺ നമ്പർ വാങ്ങുകയും വിട്ടയക്കുകയും ചെയ്തു.
പിറ്റേ ദിവസം ഇയാളുമായി ഫോണിൽ ബന്ധപ്പെട്ടാണ് പണം ആവശ്യപ്പെട്ടത്. കേസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റി രജിസ്റ്റർ ചെയ്ത് ഒഴിവാക്കിത്തരാം എന്നുപറഞ്ഞാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പകരക്കാരനും കോടതിയിൽ കൊടുക്കാനെന്നും പറഞ്ഞു 14000 രൂപ ഗൂഗിൾ പേ വഴി വാങ്ങിക്കുകയായിരുന്നു.
ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടതിനാലാണ് നടപടിയെടുത്തത്. കണ്ണൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടി.