കണ്ണൂർ: വളപട്ടണം പാലത്തില്‍ ബൈക്ക് യാത്രികന്റെ മരണത്തിനിടയാക്കിയ കക്കൂസ് മാലിന്യ ലോറിയും ലോറിയില്‍ സഞ്ചരിച്ചിരുന്ന ഒരാളെയും പിടികൂടി.
വളപട്ടണം പാലത്തിനു സമീപം കഴിഞ്ഞ 26 ന് അർദ്ധരാത്രിയിലുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ അരോളി സ്വദേശി അഷിൻ (22) മരണമടഞ്ഞിരുന്നു.
അപകടത്തിനു ശേഷം നിർത്താതെ പോയ ലോറിയും ലോറിയില്‍ സഞ്ചരിക്കുന്ന ഒരാളെയുമാണ് വളപട്ടണം പൊലിസ് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയത്.
ലോറിയില്‍ കണ്ട അടയാളങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ ടാങ്കർ ലോറികള്‍ പരിശോധിക്കുകയും നിരവധി സിസിടിവി കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിനോടുവില്‍ വാരത്ത് ആളൊഴിഞ്ഞ ഒരു കാട്ടില്‍ ഒളിപ്പിച്ച് നിലയില്‍ ലോറി കണ്ടെത്തുകയായിരുന്നു.
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മനസ്സിലാവാത്ത വിധം മറച്ചിരിക്കുകയും ചെയ്തിരുന്നു. ലോറിയില്‍ സഞ്ചരിച്ചിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വാഹന ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്.
വളപട്ടണം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി.പിസുമേഷിൻ്റെ നേതൃത്വത്തില്‍, എസ്‌ഐ വിപിൻ ടി.എം, എസ്‌ഐ ഉണ്ണികൃഷ്ണൻ, എഎസ്‌ഐ നിവേദ്, എസ്.സി.പി.ഒ രൂപേഷ് സിപിഒ കിരണ്‍, സിപിഒ സുമിത്ത് എന്നിവരാണ് കേസ് അന്വേഷണം. പ്രതികളെ ഉടൻ അറസ്റ്റുചെയ്യുമെന്ന് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പൊലിസ് അറിയിച്ചു.
തിരുവനന്തപുരം സ്വദേശി നെല്‍സൻ്റെ ഉടമസ്ഥതയിലുള്ള ടാങ്കർ ലോറി കണ്ണൂർ സ്വദേശിയായ ധീരജിന് വില്‍പ്പന നടത്തിയിരുന്നു എന്നാല്‍ ഇതിൻ്റെ രേഖകള്‍ കൈമാറുകയോ രജിസ്ട്രേഷൻ നടത്തുകയോ ചെയ്തിട്ടില്ല.
വാഹനം വാരം ഭാഗത്തേക്ക് പോയതായി സി.സി ടി.വി ക്യാമറകളില്‍ നിന്നും പൊലിസിന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചു വെച്ച നിലയില്‍ ടാങ്കർ ലോറി കണ്ടെത്തിയത്.
കണ്ണൂരില്‍ നിന്നും ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഷിനെ മാലിന്യ ലോറി ഇടിച്ചു തെറിപ്പിച്ചത്. ഇതിനു ശേഷം നിർത്താതെ പോവുകയായിരുന്നു.