Zygo-Ad

ദുരിതപ്പെയ്ത്തില്‍ ഭീതി പരത്തി ദേശീയപാതകള്‍


കണ്ണൂർ: ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍ ദുരിതങ്ങളുടെ പ്രവാഹം. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ എൻ.എച്ച്‌ 66 ഓരോ ദിവസവും ദുരിതങ്ങളുടെ ആക്കം കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സോയില്‍ നെയിലിംഗ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ പരാജയപ്പെടുന്ന അവസ്ഥയാണ്.

നാഷണല്‍ ഹൈവേ കടന്നു പോകുന്ന പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ ഉറക്കവും സ്വപ്നങ്ങളും നഷ്ടപ്പെട്ടിട്ട് നാളുകളായി. മഴ തുടങ്ങിയതില്‍ പിന്നെ മനസ്സമാധാനത്തോടെ ഉറങ്ങിയിട്ടില്ല എന്നാണ് പലരും പറയുന്നത്. 

നിറയെ കുന്നുകളും പുഴകളും ഉള്ള ജില്ലയില്‍ ദേശീയപാതയുടെ വലിയ പങ്ക് പ്രാവർത്തികമാക്കുന്നത് കുന്നുകളെ കീറിമുറിച്ചാണ്. കീറി മുറിച്ച കുന്നിലേക്ക് വെള്ളം ഇറങ്ങുമ്പോള്‍ ഉറപ്പില്ലാത്ത ഭാഗങ്ങള്‍ ഇടിഞ്ഞു താഴുകയാണ്.

കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് ചാലക്കുന്നില്‍ ദേശീയപാത നിർമ്മാണത്തൊഴിലാളി മരിച്ചിരുന്നു. ജാർഖണ്ഡ് സ്വദേശിയായ ബയാസ് ഓറോണ്‍ ആണ് ജില്ലയിലെ ദേശീയപാതയെന്ന സ്വപ്നത്തിനായി സ്വന്തം ജീവൻ കുരുതി കൊടുത്തത്. 

വലിയ ഉയരത്തിലുള്ള പ്രദേശമായ ഇവിടെ ഇടിച്ചിറക്കിയാണ് പ്രവൃത്തികള്‍ നടക്കുന്നത്. മണ്ണിടിയാതിരിക്കാനുള്ള സംരക്ഷണ ഭിത്തിയുടെ പ്രവൃത്തി നടക്കുന്നതിനിടയില്‍ തന്നെയാണ് അപകടവും. ഇത് ജനങ്ങളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

പലയിടങ്ങളിലും സംരക്ഷണ ഭിത്തികള്‍ പൂർത്തിയായിട്ടില്ല. ചിലയിടങ്ങളില്‍ സംരക്ഷണ ഭിത്തികള്‍ ഇല്ല. ഭിത്തികള്‍ ഉണ്ടായാല്‍ തന്നെ മുകളിലെ ഭാരം കാരണം ഭിത്തിയുള്‍പ്പടെയുള്ള ഭാഗങ്ങള്‍ ഇടിയുമോ എന്നും ജനങ്ങള്‍ ഭയക്കുന്നുണ്ട്.

സോയില്‍ നെയിലിംഗ് പരാജയം

നെറുകെ പിളർന്ന മഞ്ചക്കുന്നിന്റ ചില ഭാഗങ്ങളിലും ജില്ലയില്‍ സമാന സാഹചര്യങ്ങളുള്ള പ്രദേശങ്ങളിലും മണ്ണിടിച്ചില്‍ തടയാൻ സോയില്‍ നെയിലിംഗ് സംവിധാനമുപയോഗിച്ചിരുന്നു. 

സംരക്ഷണ ഭിത്തികള്‍ ഇല്ലാത്ത ഇടങ്ങളിലും പ്രവൃത്തി പൂർത്തിയാകുന്നവരെ താത്കാലികമായുമാണ് ഇത് സ്ഥാപിച്ചത് എന്നാണ് അധികാരികള്‍ വ്യക്താക്കുന്നത്. എന്നാല്‍ ആദ്യ മഴയില്‍ തന്നെ പലയിടങ്ങളിലും സോയില്‍ നെയിലിംഗ് ഉള്‍പ്പെടെ തകർന്നു വീഴുകയായിരുന്നു.

 ചെറിയ പ്രദേശങ്ങളിലല്ലാതെ വലിയ കുന്നുകളില്‍ മണ്ണിടിയാതെ സംരക്ഷിക്കാൻ ഇത്തരം സോയില്‍ നെയിലിംഗുകള്‍ക്ക് സാധിക്കില്ലായെന്ന് വ്യക്തമായിരിക്കുകയാണ്. മറ്റൊരു മാർഗ്ഗം കാണുകയല്ലാതെ ഇതിന് പരിഹാരമാകില്ല എന്നാണ് ജനങ്ങളും പറയുന്നത്.

Previous Post Next Post