കണ്ണൂർ: വിഷവും ഈസ്റ്ററും ഒന്നിച്ചെത്തിയതോടെ തിരക്കിലമർന്ന് നഗരം. വഴിയോര വിപണിയിലും തുണിക്കടകളിലും പച്ചക്കറി-ഇറച്ചി മാർക്കറ്റുകളിലുമെല്ലാം വൻ തിരക്കാണ്.
സ്റ്റേഡിയം കോർണറും പഴയ ബസ്‌സ്റ്റാൻഡ് പരിസരവുമെല്ലാം വഴിയോര കച്ചവടക്കാർ കൈയടക്കിക്കഴിഞ്ഞു. വിഷുവിന് ഇനി ഒരുദിവസം മാത്രമാണ്. വസ്ത്രങ്ങള്‍ വാങ്ങാനും കണിവയ്ക്കാനാവശ്യമായ സാധനങ്ങള്‍ വാങ്ങാനുമൊക്കെയായി കുടുംബത്തോടെയാണ് ആളുകള്‍ നഗരത്തിലെത്തുന്നത്.
ടൗണ്‍ സ്ക്വയറില്‍ നടക്കുന്ന കൈത്തറി മേളയിലും ഖാദി മേളയിലും വ്യവസായ വകുപ്പിന്‍റെ മേളയിലുമെല്ലാം വലിയ തിരക്കാണ്. സ്റ്റേഡിയം കോർണറില്‍ മണ്‍പാത്രങ്ങള്‍ വാങ്ങാനും നൂറുകണക്കിനാളുകളാണ് എത്തുന്നത്. സ്കൂള്‍ അവധിയായതിനാല്‍ കുടുംബസമേതമാണ് ഭൂരിഭാഗം പേരുടേയും ഷോപ്പിംഗ്. തുണിക്കടകളില്‍ വലിയ തിരക്കുള്ളത്. ഡിസ്കൗണ്ടുകളും പ്രത്യേക ഓഫറുകളും നല്‍കി തുണിക്കടകള്‍ ആളുകളെ ആകർഷിക്കുകയാണ്.
നഗരത്തിലെ മൊബൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, ഗൃഹോപകരണ-ഇലക്‌ട്രോണിക്‌സ് ഷോപ്പുകള്‍ എന്നിവിടങ്ങളിലെല്ലാം വലിയ തിരക്കാണ്. പുതിയ ഓഫറുകളും പാക്കേജുമെല്ലാം ഇവിടങ്ങളിലുമുണ്ട്. പുത്തൻ സ്റ്റോക്കുകള്‍ എത്തിച്ചും ആകർഷകമായ സമ്മാന പദ്ധതികളൊരുക്കിയുമെല്ലാമാണ് കമ്ബനികള്‍ വിഷു-ഈസ്റ്റർ വിപണിയിലേക്ക് ആളുകളെയെത്തിക്കുന്നത്.
ട്രെൻഡുകള്‍ക്കൊപ്പം ഖാദി
ട്രെന്‍ഡുകള്‍ക്കൊപ്പം സഞ്ചരിച്ച് പുത്തന്‍ ഡിസൈനുകളോടെയാണ് ഖാദിയില്‍ വിഷുക്കോടികള്‍ തയാറാക്കിയിരിക്കുന്നത്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഇഷ്ടപ്പെടുന്ന കലംകാരി സാരികളാണ് ഇത്തവണ ഖാദിയില്‍ ട്രെന്‍ഡ്. 1235 രൂപ വിലയുള്ള സാരി റിബേറ്റ് കിഴിച്ച് 865 രൂപയ്ക്കാണ് വില്ക്കുന്നത്. പരിപാടികളില്‍ മൂന്നുപേര്‍ക്ക് ഒരുപോലെ ധരിക്കാനുള്ള ടോപ്പും ഈ സാരിയില്‍നിന്ന് തയ്ച്ചെടുക്കാം. പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചാണ് ഡിസൈന്‍.
ഖാദി കോട്ടണ്‍ സാരികള്‍ക്ക് 1560 മുതല്‍ 2210 വരെയാണ് വില. 4260 രൂപ മുതല്‍ വിലയുള്ള പയ്യന്നൂര്‍ പട്ടു സാരികളുമുണ്ട്. പരമ്പരാഗത ഡിസൈനിലുള്ള കാന്താവര്‍ക്ക് സാരികള്‍ക്ക് 8060 രൂപയും വിഷുവിന് ഉടുക്കാനുള്ള ഖാദി സെറ്റ് മുണ്ടിന് 742 രൂപയുമാണ് വില. 11,700 രൂപ വിലയുള്ള മാങ്കോബുട്ട പട്ടുസാരികളും മേളയിലുണ്ട്. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും പയ്യന്നൂര്‍ ഖാദികേന്ദ്രവും കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ഖാദി ഗ്രാമസൗഭാഗ്യയില്‍ ഒരുക്കിയ മേളയില്‍ മുപ്പത് ശതമാനം റിബേറ്റിലാണ് വില്പന.
കൈത്തറി മേളയില്‍ വൻ തിരക്ക്
സംസ്ഥാന കൈത്തറി ഡയറക്‌ടറേറ്റ്, ജില്ലാ വ്യവസായ കേന്ദ്രം, ഹാന്‍ഡ്‌ലൂം ഡവലപ്മെന്‍റ് കമ്മിറ്റി എന്നിവ ചേര്‍ന്ന് ഒരുക്കിയ വിഷു കൈത്തറി പ്രദര്‍ശനവിപണന മേളയില്‍ തിരക്കേറുന്നു. 20 ശതമാനം റിബേറ്റിലാണ് കൈത്തറി ഉത്പന്നങ്ങള്‍ വില്ക്കുന്നത്.
ഓരോ സഹകരണ സംഘങ്ങളും വ്യത്യസ്ത തുണിത്തരങ്ങളുമായാണ് ഇത്തവണ മേളയിലെത്തിയത്. പാപ്പിനിശേരി, തളിപ്പറമ്ബ്, മോറാഴ, കണ്ണപുരം, പയ്യന്നൂര്‍, മയ്യില്‍, ചിറക്കല്‍, അഴീക്കല്‍, കൂത്തുപറമ്പ് വീവേഴ്സുകളുടെ സ്റ്റാളുകളില്‍ വ്യത്യസ്ത തുണിത്തരങ്ങളുണ്ട്. മുണ്ട്, സാരി, കസവുസാരി, ബെഡ് ഷീറ്റ്, പില്ലോ കവര്‍, ലുങ്കി, കൈത്തറി ഷര്‍ട്ടുകള്‍ തുടങ്ങി നിരവധി തുണിത്തരങ്ങളാണ് മേളയിലുള്ളത്.
കണിവയ്ക്കാനായി മണ്‍പാത്രങ്ങളും
മണ്‍പാത്ര വിപണിയും സജീവമായി. കഴിഞ്ഞ ഒരാഴ്ചയായി സ്റ്റേഡിയം കേർണറില്‍ മണ്‍പാത്രവില്‍പനക്കാർ കച്ചവടം തുടങ്ങിയിട്ട്. കണിവയ്ക്കാനും മറ്റുമായി നിരവധി പേരാണ് മണ്‍പാത്രങ്ങള്‍ വാങ്ങുന്നത്. 50 മുതല്‍ അഞ്ഞൂറുവരെയാണ് മണ്‍പാത്രങ്ങളുടെ വില. കറുത്ത ചട്ടികള്‍ക്ക് 70 മുതല്‍ 250 രൂപവരെയാണ് വില.
കറുത്ത ചട്ടികള്‍ക്കാണ് താരതമ്യേന വില കൂടുതല്‍. നൂറോളം ചട്ടികളാണ് ഇത്തവണ വിപണിയില്‍ എത്തിയത്. അതില്‍ കല്‍ക്കത്തയില്‍ നിന്ന് ഇറക്കുമതി ചെയ്ത ചായകപ്പുകള്‍ക്കാണ് ആവശ്യക്കാർ ഏറെ. മണ്‍പാത്രങ്ങള്‍ എല്ലാം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നും മണ്‍പാത്ര കച്ചവടക്കാർ പറയുന്നു.
പടക്ക വിപണിയും സജീവം
വിഷുവിനെ വരവേല്‍ക്കാന്‍ പടക്ക വിപണി സജീവമായി. അഞ്ചുമുതല്‍ 5000 രൂപവരെയുള്ള പടക്കങ്ങളാണ് വിപണിയിലുള്ളത്.
പതിവു പടക്കള്‍ക്കു പുറമേ ഓള്‍ഡ് ഈസ് ബെസ്റ്റ്, ജില്‍ ജില്‍, ഗോളി നെറ്റ്, മേരി ഗോ റൗണ്ട്, വയര്‍ ചക്രം, പികോക്, ഡ്രംസ്റ്റിക് തുടങ്ങിയ പുതിയ ഇനങ്ങളിലും കടകളില്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലുള്ള 999 രൂപക്ക് 19 ഐറ്റംസുകള്‍ അടങ്ങിയ ഫാമിലി കിറ്റുകള്‍ പലയിടത്തും ഒരുക്കിയിട്ടുണ്ട്. അഞ്ചു നിറങ്ങളില്‍ കത്തുന്ന കമ്ബിത്തിരികള്‍, 50 സെന്‍റീ മീറ്റര്‍ നീളമുള്ളതും 150 രൂപ വില വരുന്നതുമായ വലിയ കമ്ബിത്തിരി, ഡിസൈനില്‍ കത്തുന്ന പൂക്കള്‍, പല നിറത്തില്‍ മിന്നിമിന്നി വിരിയുന്ന മേശപ്പൂക്കള്‍ തുടങ്ങിയവയെല്ലാം വിപണിയിലുണ്ട്.
ഓണ്‍ലൈനിലെ പടക്ക വില്പന വലിയ തിരിച്ചടിയാകുന്നുണ്ടെന്ന് ജില്ലയിലെ പടക്ക വ്യാപാരികള്‍ പറയുന്നുണ്ട്. മധുരയില്‍ നിന്നും ശിവകാശിയില്‍ നിന്നുമുള്ള ഗുണനിലവാരം കുറഞ്ഞ കുടില്‍ വ്യവസായ നിര്‍മിതിയായ പടക്കങ്ങളാണ് ഓണ്‍ലൈന്‍ വഴി ജില്ലയില്‍ എത്തുന്നത്. ഗുണനിലവാരമില്ലാത്തതിനാല്‍ അപകട സാധ്യതകളും ഇവയ്ക്ക് കൂടുതലാണ്.