കണ്ണൂർ : കെഎസ്‌ഇബിയുടെ ലോഗോ ഉപയോഗിച്ച് വിവിധ തസ്തികകളിലേക്ക് നിയമനം നൽകാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തുന്ന വ്യാജ സംഘങ്ങൾ നവമാധ്യമങ്ങളിൽ സജീവമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. രജിസ്ട്രേഷൻ ഫീസായി വൻ തുകയാണ് ഇവർ ഈടാക്കുന്നത്. പിന്നീട് മുങ്ങുന്നതാണ് ഇവരുടെ ശൈലി. നിരവധി പേർ ഈ കെണിയിൽ വീണതായായി വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപ്രചാരണം നടത്തുന്നത്. സ്റ്റേറ്റ് ഹോൾഡിങ്, ഇലക്ട്രിസിറ്റി കൗൺസിൽ ബോർഡ് തുടങ്ങിയ പേരുകളുള്ള പേജുകളിലൂടെയാണ് ഇത്തരക്കാർ വ്യാജപരസ്യങ്ങൾ പ്രചരിപ്പിക്കുന്നത്. ഇവരുടെ നവമാധ്യമ പേജുകളിൽ കെഎസ്ഇബി ലോഗോ ഉപയോഗിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഒരുകാരണവശാലും ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങരുതെന്നും ഉദ്യോഗസ്ഥർ പറയുന്നു. കെഎസ്ഇബിയിലെ ജോലി ഒഴിവുകളിലേക്കുള്ള സ്ഥിര നിയമനം പിഎസ്‌സി വഴിയാണ് നടത്തുക. താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണെന്നും അധികൃതർ പറഞ്ഞു.
ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത്‌ത് അതുവഴി വൈദ്യുതി ബിൽ അടച്ചാൽ വലിയ ഇളവുകൾ ലഭിക്കും എന്ന തരത്തിലും ഒരു വ്യാജ പ്രചാരണം വാട്സാപ്പിലൂടെ നടന്നിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. ഉപഭോക്താക്കളെ വഞ്ചിതരാക്കി പണം തട്ടുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഇത്തരം വ്യാജപ്രചാരണങ്ങളിൽ കുടുങ്ങരുത് എന്നും കെഎസ്ഇബി അധികൃതർ മുന്നറിയിപ്പ് നൽകുകയാണ്. ഇത്തരം സന്ദേശങ്ങൾ ലഭിച്ചാൽ ഒരു കാരണവശാലും പ്രതികരിക്കരുത്.
സംശയങ്ങൾ ദൂരീകരിക്കാൻ കെഎസ്ഇബിയുടെ 24/7 ടോൾ ഫ്രീ നമ്പരായ 1912 ൽ വിളിക്കണം. കെഎസ്ഇബി ലിമിറ്റഡിൻ്റെ ഔദ്യോഗിക ഉപഭോക്തൃ സേവന മൊബൈൽ ആപ്ലിക്കേഷനായ കെഎസ്‌ഇബി വഴി വൈദ്യുതി ബില്ലടയ്ക്കൽ ഉൾപ്പടെയുള്ള നിരവധി സേവനങ്ങൾ ലഭ്യമാവുന്നതാണ്.