കണ്ണൂർ: ജില്ലാ സ്‌കൂൾ കലോത്സവം നവംബർ 18 മുതൽ 22 വരെ കണ്ണൂരിൽ നടക്കും. കണ്ണൂർ നഗരത്തിലെ 13 വേദികളിലായി പരിപാടികൾ നടക്കും. മുഖ്യവേദി കണ്ണൂർ ജി.വി.എച്ച്.എസ്.എസ് സ്‌പോർട്സ് ഗ്രൗണ്ടിൽ ഒരുക്കും.
കലോത്സവത്തിന്റെ വിപുലമായ നടത്തിപ്പിനായി രജിസ്ട്രേഷൻ, മ്യൂസിയം, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചെയർമാനായും, കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷൈനി ജനറൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചു
കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലീഹ് മഠത്തിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി എന്നിവർ വർക്കിംഗ് ചെയർമാന്മാരായിരിക്കും. വൈസ് ചെയർമാന്മാരായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, കണ്ണൂർ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.വി. ശ്രീജിനി എന്നിവർ പ്രവർത്തിക്കും.
ആർ.ഡി.ഡി. കണ്ണൂർ എ.കെ. വിനോദ് കുമാർ, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടർ പി.ആർ. ഉദയകുമാരി, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ ശകുന്തള, എസ്. വന്ദന, ഐ.ടി. ജില്ലാ കോ-ഓർഡിനേറ്റർ സുരേന്ദ്രൻ അടുത്തില എന്നിവർ ജോയിന്റ് ജനറൽ കൺവീനർമാരായും, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ദീപ ട്രഷററായും പ്രവർത്തിക്കും.
കലോത്സവം വിപുലമായി സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്‌നകുമാരി അറിയിച്ചു. കണ്ണൂർ ശിക്ഷക് സദനിൽ നടന്ന യോഗത്തിൽ എസ്എസ്‌കെ ജില്ലാ കോ-ഓർഡിനേറ്റർ ഇ.സി. വിനോദ് അധ്യക്ഷത വഹിച്ചു. വിവിധ അധ്യാപക സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.