Zygo-Ad

ഏക സമ്പാദ്യമായ സ്വന്തം വീട് ഇടിഞ്ഞു വീഴുന്നതിന് നിസ്സഹായതയോടെ സാക്ഷ്യം വഹിച്ച വൃക്കരോഗിയായ ഗൃഹനാഥൻ: വാടക വീട്ടിൽ താമസം.


തളിപ്പറമ്പ്: കണ്ടുകണ്ടിരിക്കെ ആകെയുള്ള വീടും സ്ഥലവും മെല്ലെ മെല്ല ഇടിഞ്ഞു വീഴുന്നതിന് നിസ്സഹായനായി സാക്ഷ്യം വഹിക്കുകയാണ് വൃക്ക രോഗിയായ തളിപ്പറമ്പ് മന്താംകുണ്ട് വള്ളിയോട്ട് വി.ശ്രീധരൻ. 

തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡില്‍ ദേശീയപാത ബൈപ്പാസ് നിർമിക്കാൻ ഇദ്ദേഹത്തിന്റെ വീടു നിലനില്‍ക്കുന്ന 15സെന്റ് സ്ഥലത്തില്‍ നിന്ന് അഞ്ച് സെന്റ് വിട്ടുനല്‍കിയിരുന്നു. 

ഈ ഭാഗം മീറ്ററുകളോളം ആഴത്തില്‍ ഇടിച്ചാണ് റോഡ് നിർമിക്കുന്നത്. ഇതോടെ ബാക്കിയുള്ള സ്ഥലവും വീടും അപകടാവസ്ഥയിലായി. വീടിന്റെ കുളിമുറിയും കക്കൂസ് ടാങ്കും അടക്കമുള്ള ഭാഗം ഇതിനകം തകർന്നു വീണു. വീടുമുഴുവൻ ഏതുസമയവും നിലംപൊത്തുന്ന സ്ഥിതിയിലാണ്.

നിലവില്‍ ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുന്നയാളാണ് ശ്രീധരൻ. സ്വന്തം വീട്ടില്‍ താമസിക്കാൻ കഴിയാതെ വന്നതോടെ പുഴക്കുളങ്ങരയില്‍ വാടക വീട്ടിലാണ് താമസം. 

ഇവിടെ ഇനി എങ്ങോട്ട് പോകുമെന്നും നഷ്ട പരിഹാരം കിട്ടാൻ ഏതു വാതിലില്‍ മുട്ടുമെന്നും അറിയാതെ പ്രയാസപ്പെടുകയാണ് കുടുംബം. സർക്കാർ ഓഫിസുകളില്‍ കയറിയിറങ്ങാനുള്ള ആരോഗ്യ സ്ഥിതിയിലുമല്ല ശ്രീധരൻ ഇപ്പോഴുള്ളത്.

മണ്ണിടിഞ്ഞ് തകർന്ന പുളിമ്പറമ്പ് മഞ്ചക്കുഴി ഭാഗം

അതിനിടെ, ദേശീയപാത ബൈപാസില്‍ മഞ്ചക്കുഴി ഭാഗത്ത് മണ്ണിടിച്ചില്‍ രൂക്ഷമായതോടെ തളിപ്പറമ്പ്-പുളിമ്പറമ്പ്-പട്ടുവം റോഡില്‍ ഗതാഗതം പൂർണമായി നിരോധിച്ചു. 

ഗതാഗതം വഴിതിരിച്ചു വിടാതെ ദേശീയപാത ബൈപാസ് നിർമാണത്തിനായി ചിറവക്ക് പുളിമ്പറമ്പ് റോഡില്‍ മഞ്ചക്കുഴി ഭാഗത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് കൂടി താല്‍ക്കാലിക പാത നിർമിച്ചത്. 

കുപ്പത്തു നിന്ന് ആരംഭിക്കുന്ന ബൈപാസ് പുളിമ്പറമ്പില്‍ വലിയ കുന്ന് രണ്ടായി മുറിച്ചാണ് കീഴാറ്റൂർ വയല്‍ വഴി കുറ്റിക്കോലിലേക്ക് കടന്ന് പോകുന്നത്. 

താല്‍ക്കാലികമായി ഒരുക്കിയ റോഡിന്‍റെ ഇരു ഭാഗത്തും 20 മീറ്ററിലേറെ ആഴത്തിലാണ് കുഴിച്ചു മാറ്റിയത്. കനത്ത മഴയില്‍ പ്രവൃത്തി നടക്കുന്നതിന് സമീപത്ത് മണ്ണിടിഞ്ഞു തുടങ്ങിയത് ആശങ്കക്ക് ഇടയാക്കിയിരുന്നു.

വ്യാഴാഴ്ച പെയ്ത കനത്ത മഴയില്‍ ഒരുവശം വലിയ രീതിയില്‍ ഇടിയുകയും ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് അപകട ഭീഷണി ഉയരുകയും ചെയ്തതോടെ കലക്ടർ ഇടപെട്ടാണ് രാവിലെ ബസ്, ലോറി തുടങ്ങിയ ഭാരവാഹന ഗതാഗതം നിരോധിച്ചത്. ഉച്ചക്കു ശേഷം വീണ്ടും മണ്ണിടിഞ്ഞതോടെ വൈകീട്ട് ആറ് മണിയോടെ വാഹന ഗതാഗതം പൂർണമായും തടഞ്ഞു. 

തളിപ്പറമ്പില്‍ നിന്നും പട്ടുവം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ഏഴാംമൈലില്‍ എത്തി കൂവോട് വഴിയും മുറിയാത്തോടില്‍ നിന്നും ചാലത്തൂർ മംഗലശേരി കുപ്പം വഴിയും കടന്നുപോകുന്ന രീതിയിലുമാണ് കടന്ന് പോകേണ്ടത്. 

പാളയാട് റോഡിലെ പാലം പുതുക്കി പണിയുന്നതിനായി പൊളിച്ചിട്ട അവസ്ഥയിലാണ് ഉള്ളത്. മഞ്ചക്കുഴി വഴിയും വാഹന ഗതാഗതം തടഞ്ഞതോടെ പുളിമ്പറമ്പ് പ്രദേശത്തുള്ളവർക്ക് തളിപ്പറമ്പ് നഗരവുമായി ബന്ധപ്പെടാൻ ഏറെ ചുറ്റി തിരിയേണ്ട അവസ്ഥയാണ്.

ദേശീയപാതയില്‍ പിലാത്തറയില്‍ കണ്ടെത്തിയ വിള്ളല്‍ ടാർ ഉപയോഗിച്ച്‌ അടക്കാനുള്ള ശ്രമം വിജയിച്ചില്ല. ടാർ ഇളകി വിള്ളല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. വിള്ളല്‍ ആഴത്തില്‍ ഉണ്ടാകാമെന്നതാണ് ഇതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. 

വിള്ളല്‍ അടക്കാൻ സാധിക്കാതായതോടെ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച്‌ കാണാതിരിക്കാൻ ശ്രമം നടത്തുന്നതായും നാട്ടുകാർ പറയുന്നു. 

പയ്യന്നൂർ ഭാഗത്തേക്കുള്ള പാതയിലാണ് വിള്ളല്‍ ഉള്ളത്. മുമ്പ് ഇവിടെ വയലായിരുന്നു. വേണ്ടത്ര അടിത്തറ ഭദ്രമാകാത്തതാണ് വിള്ളലിന് കാരണമെന്ന് പറയപ്പെടുന്നു. ഇവിടെ സർവിസ് റോഡിലും വിള്ളല്‍ ഉണ്ട്. 

ഇതേ തുടർന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള സർവിസ് റോഡ് അടച്ചിട്ടിരിക്കുകയാണ്. അതേ സമയം പാതയുടെ സംരക്ഷണ ഭിത്തി അടർന്നു വീഴുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം ഭിത്തിക്ക് ഉപയോഗിച്ച കോണ്‍ക്രീറ്റ് ഷീറ്റിന്‍റെ ഭാഗം പൊട്ടി വീണിരുന്നു.

ദേശീയപാതയിലെ വിള്ളല്‍ കാണാതിരിക്കാൻ ഷീറ്റ് വിരിച്ച നിലയില്‍

Previous Post Next Post